ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആസൂത്രണം ഇല്ലാതെ? കേന്ദ്രത്തിൻറെ കോവിഡ്  പ്രതിരോധം പാളുന്നതായി കണക്കുകള്‍, രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

ഇന്ത്യയിൽ കോവിഡ് നിയന്ത്രണത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആസൂത്രണമില്ലാതെയാണെന്ന വാദം ഉയരുന്നു. മേയ് പതിനാറോടെ ഇന്ത്യയിൽ പുതിയ രോഗികളുണ്ടാകില്ലെന്ന നീതി ആയോഗ് കണക്ക് ഈ ആസൂത്രണമില്ലായ്മയ്ക്ക് തെളിവായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 5611 രോഗികളുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്തെ രോഗികളുടെ ആകെ എണ്ണം 1,06750 ആയി. 24 മണിക്കൂറില്‍ 140 രോഗികളാണ് മരിച്ചത്.  രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് 52 ദിവസം പിന്നിട്ടപ്പോഴാണ് ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ഇതോടെ ലോക്ഡൗണിനെ മാത്രം ആശ്രയിച്ച് കോവിഡിനെ നേരിടാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന സംശയമാണ് ഉയര്‍ത്തപ്പെടുന്നത്.

മഹാഭാരതയുദ്ധം പൂർത്തിയാക്കാൻ വേണ്ടി വന്നത് 18 ദിവസം, കോവിഡിനെതിരായ യുദ്ധത്തിന് 21 ദിവസം വേണം. മഹാഭാരത യുദ്ധത്തെക്കാൾ മൂന്നു ദിവസം കൂടുതൽ. പ്രധാനമന്ത്രി വൈറസിനെതിരായ യുദ്ധത്തിന് ആദ്യം ആവശ്യപ്പെട്ടത് ഇതാണ്. പിന്നീട് നീണ്ടു നിൽക്കുന്ന യുദ്ധമാവും ഇതെന്ന് തിരുത്തി. ഇപ്പോൾ രാജ്യത്ത് ഓരോ ദിവസവും നാലായിരത്തിലധികം രോഗികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്താതെ പിടിച്ചു നിറുത്താൻ നിരവധി രാജ്യങ്ങൾക്ക് കഴിഞ്ഞപ്പോഴാണ് ഇന്ത്യയിൽ സ്ഥിതി വൻ പ്രതിസന്ധിയിലേക്ക് പോകുന്നത്. ഉയരുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്.

Read more

  1. ആദ്യ മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ രാജ്യത്ത് 550-ന് അടുത്ത് കേസുകൾ മാത്രം. പുറത്ത് നിന്ന് വന്ന വൈറസ് തടയാനുള്ള ശക്തമായ നടപടികളിൽ സർക്കാർ പരാജയപ്പെട്ടു
  2. ആദ്യ ദിവസങ്ങളിൽ പരിശോധന കുറവായിരുന്നത് കൊണ്ടാണോ കേസുകളുടെ എണ്ണവും കുറഞ്ഞിരുന്നത്
  3. റാപ്പിഡ് ടെസ്റ്റിനുള്ള ശ്രമം പരാജയപ്പെട്ടതും ചൈനീസ് കിറ്റുകൾ കേടായതും രോഗബാധ എത്രത്തോളം എന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടോ
  4. ലോക്ക്ഡൗൺ മാത്രമാണ് ഒരേ ഒരു വഴി എന്ന നിലയ്ക്ക് ചിന്തിച്ച സർക്കാർ മറ്റു വഴികൾ തേടുന്നതിൽ വീഴ്ച വരുത്തിയോ
  5. ഗുജറാത്തിലും മഹാരാഷ്ട്രയിലും ‍ഡല്‍ഹിയിലും യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടി എടുക്കാൻ കഴിയാത്തത് എന്തു കൊണ്ട്

പ്രധാനമന്ത്രിയുടെ 21 ദിവസ വാഗ്ദാനത്തിനൊപ്പം നീതി ആയോഗ് അംഗം വികെ പോൾ മേയ് 16- ന് പൂജ്യം കേസിലേക്കെത്തും എന്ന് വ്യക്തമാക്കിയത് എന്ത് അടിസ്ഥാനത്തിലെന്ന ചോദ്യത്തിനും മറുപടിയില്ല. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം ഏറ്റവും കൂടുതലായുള്ളത് . മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടാകുന്നത്. ഇതുവരെ 21,335 രോഗികളാണ് മഹാരാഷ്ട്രയിലുളളത്. തമിഴ്‌നാട്ടിലെ രോഗികളുടെ എണ്ണം 12448 ആയി. ഗുജറാത്ത് ആണ് തൊട്ടടുത്ത് 12140 പേര്‍.

കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവ് ആരംഭിച്ചതോടെ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവടങ്ങളിലും രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയുണ്ടാകുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ നാലില്‍ ഒരാള്‍ക്കും ബിഹാറില്‍ രോഗബാധ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 50 കുടിയേറ്റ തൊഴിലാളികള്‍ രോഗ ബാധിതരാണെന്ന് കണ്ടെത്തിയത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് രണ്ട് മാസമായിട്ടും രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സംശയം. നാല് മണിക്കൂര്‍ മാത്രം ഇടവേള നൽകിയാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിടുകയാണെന്ന് പ്രധാനമന്ത്രി മാർച്ച് 24- ന് പ്രഖ്യാപിച്ചത്. ഇതോടെ അരക്ഷിതാവസ്ഥയിലായ കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങേണ്ട് അവസ്ഥയിലായി. ഇപ്പോഴും കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുകയാണ്. രോഗ വ്യാപനം ക്രമാതീതമായി ഉയരാൻ കാരണമിതാണമെന്നാണ് സംശയം.
ഇന്ത്യയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ 700 താഴെ മാത്രമായിരുന്നു രോഗികള്‍. ലോക്ഡൗണ്‍ നടപ്പിലാക്കിയാല്‍ മെയ് 16 മുതല്‍ ഇന്ത്യയില്‍ പുതിയ രോഗികള്‍ ഉണ്ടാവില്ലെന്നായിരുന്നു നീതി ആയോഗ് അതിന്റെ പഠനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. പുതിയ വിശദീകരണം കേന്ദ്രം നൽകിയിട്ടുമില്ല. ശാസ്ത്രവിഷയങ്ങൾക്കായി പ്രധാനമന്ത്രി രൂപം നല്കിയ ടാസ്ക് ഫോഴ്സിലെ അംഗങ്ങളോട് ആലോചിക്കാതെയാണ് തന്ത്രം രൂപീകരിച്ചത് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. സ്ഥിതി എന്താവും എന്ന് നിരീക്ഷിക്കുകയാണ് പ്രതിപക്ഷവും.