കഞ്ചാവ് ചേർത്ത പലഹാര വിൽപ്പന; മൂന്ന് പേർ അറസ്റ്റിൽ

കഞ്ചാവ് ഓയിലിൽ നിർമ്മിച്ച പലഹാരങ്ങൾ വിൽപ്പന നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദില്ലാണ് സംഭവം. ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കടയിൽ നടത്തിയ റെയ്ഡിലാണ് ലഹരി കലർന്ന ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ ജയ് കിഷൻ ഠാക്കൂർ, അങ്കിത് ഫുൽഹാരി, സോനു എന്നിവർ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് 1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയിൽ കൊണ്ട് നിർമിച്ച പലഹാരങ്ങളും പിടിച്ചെടുത്തു.

കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബിസ്കറ്റും ലഡ്ഡുവും ഉണ്ടാക്കുന്നതിനായി ഇവർ ഹഷിഷ് ഓയിലാണ് ഉപയോഗിച്ച് വന്നിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു ഗ്രാം ഓയിലിന് രണ്ടായിരത്തിയഞ്ഞൂറ് മുതൽ മൂവായിരം രൂപ വരെ ഇവർ ഈടാക്കിയിരുന്നതായും കണ്ടെത്തി.

കഞ്ചാവ് ഓയിലിൽ നിർമ്മിച്ച കുക്കീസിന് നാലായിരം രൂപ മുതലാണ് ഈടാക്കിയിരുന്നത്. കൂടാതെ, കഞ്ചാവ് ഓയിൽ പ്രത്യേകമായും വിൽപ്പന നടത്തിയിരുന്നു. ഒരു ഗ്രാം കഞ്ചാവ് ഓയിലിന് 2,500 രൂപ മുതൽ 3000 രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകിയിരുന്നതായി അറസ്റ്റിലായ ജയ് കിഷൻ പൊലീസിനോട് പറഞ്ഞു.

പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവർക്ക് ആരാണ് കഞ്ചാവ് എത്തിച്ചതെന്നും ഇത്തരത്തിലുള്ള വ്യാപരത്തിന്റെ വിശദാശംങ്ങളും അറിയേണ്ടതുണ്ടെന്നും പ്രത്യേക സംഘം പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.