സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് പിന്തുണ വേണം; കെസി വേണുഗോപാലിന് കത്ത് നൽകി വിജയ്

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം കണ്ട എക്കാലത്തെയും ഗംഭീര വിജയം സ്വന്തമാക്കിയ ടിവികെയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരിക്കുകയാണ് വിജയ്. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ട് കെ സി വേണുഗോപാലിന് വിജയ് കത്ത് നല്‍കി.

ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കും. വിജയ്ക്ക് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ട് നേരത്തേ തമിഴ്‌നാട് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ഡിഎംകെയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

തെരഞ്ഞെടുപ്പില്‍ ടിവികെ വന്‍ തേരോട്ടമായിരുന്നു നടത്തിയത്. രൂപീകരിച്ച് രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ആദ്യം നേരിട്ട തെരഞ്ഞെടുപ്പില്‍ തന്നെ വിജയം സ്വന്തമാക്കി. 107 വോട്ടുകള്‍ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയ് വിജയം സ്വന്തമാക്കി.

പെരമ്പൂരില്‍ വിജയ് നേടിയത് 1,20365 വോട്ടുകളാണ്. ഡിഎംകെയുടെ ആര്‍ ഡി ശേഖറിന് നേടാനായത് 66,650 വോട്ടുകള്‍ മാത്രമാണ്. ഇവിടെ 53,715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ്‌യുടെ വിജയം. തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ വിജയ് നേടിയത് 91,381 വോട്ടുകളാണ്. ഇവിടെ വിജയ്‌യുടെ പ്രധാന എതിരാളിയായിരുന്ന ഡിഎംകെയുടെ എസ് ഇനിഗോ ഇരുഡയരാജിന് 63,965 വോട്ടുകളാണ് ലഭിച്ചത്. വിജയ്‌യുടെ ഭൂരിപക്ഷം 27,416.

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യത്തിന് 73 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഡിഎംകെ 59 സീറ്റും കോണ്‍ഗ്രസ് അഞ്ച് സീറ്റുമാണ് നേടിയത്. തമിഴ്‌നാട്ടില്‍ ആകെ 234 സീറ്റുകളാണുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 118 സീറ്റുകള്‍ വേണം. വിജയ്ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കില്‍ പതിനൊന്ന് പേരുടെ കൂടി പിന്തുണ വേണം. ഇത് ലക്ഷ്യംവെച്ചാണ് പിന്തുണ തേടി കോണ്‍ഗ്രസിന് വിജയ് കത്തയച്ചത്.