കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ; മധ്യപ്രദേശിൽ വിയർത്ത് കോൺഗ്രസ് നേതൃത്വം

മധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎയായ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു. ഭോപ്പാലിലെ സംസ്ഥാന ഓഫീസിൽ വച്ചാണ് സച്ചിൻ ബിജെപി അംഗത്വം സ്വീകരിച്ചത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സച്ചിന്റെ പാർട്ടി പ്രവേശനം. ഖാർഗോൺ ജില്ലയിലെ ബർവ അസംബ്ലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് സച്ചിൻ ബിർള. 2021 ഒക്ടോബറിൽ സച്ചിൻ കൂറുമാറിയെങ്കിലും, സ്വയം നിയമസഭാംഗത്വം രാജിവച്ചിരുന്നില്ല.

സച്ചിനെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വവും മുൻകയ്യെടുത്തില്ല. പാർട്ടിയിലേക്ക് സച്ചിൻ മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളും നിലനിന്നിരുന്നു. എന്നാൽ അതിനിടെയാണ് എംഎൽഎയുടെ ബിജെപി പ്രവേശനം. രണ്ട് വർഷമായി താൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും, ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത് ഇന്നാണെന്നും സച്ചിൻ ബിർള പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ടിക്കറ്റ് നൽകണോ വേണ്ടയോ എന്നത് പാർട്ടിയുടെ തീരുമാനമാണെന്നായരുന്നു സച്ചിൻരെ മറുപടി. ഭാവിയിൽ പാർട്ടി തരുന്ന ഏത് ഉത്തരവാദിത്തവും ജോലിയും താൻ ചെയ്യുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുർജാർ വോട്ടർമാരുടെയും മറ്റ് പിന്നാക്ക സമുദായങ്ങളുടെയും പിന്തുണ മൂലമാണ് സച്ചിൻ ബിർള ബർവാഹ സീറ്റിൽ വിജയിച്ചത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി ഹിതേന്ദ്ര സിംഗ് സോളങ്കിയെയാണ് സച്ചിൻ അന്ന് പരാജയപ്പെടുത്തിയത്. 30,000-ത്തിലധികം വോട്ടുകൾക്കായിരുന്നു വിജയം.