തൊഴിലില്ലായ്മയ്ക്ക് മുൻതൂക്കം, ജാതി സെൻസസിൽ ഉറപ്പ്; അഞ്ച് ഗ്യാരന്റികളിലൂന്നിയ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് പത്ര് എന്ന പേരിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിലില്ലായ്മ പരിഹരിക്കും, ജാതി സെൻസസ് നടപ്പാക്കും, എസ്‌സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാർ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും തുടങ്ങിയവ പത്രികയിൽ ഉൾപ്പെടുന്നു.

അഞ്ച് ഗ്യാരന്റികളിൽ ഊന്നിയുള്ളതാണ് പ്രകടനപത്രിക. ‘യുവ ന്യായ്’ (യുവാക്കൾക്കുവേണ്ടി), ‘നാരി ന്യായ്’ (സ്ത്രീകൾക്കുവേണ്ടി), ‘കിസാൻ ന്യായ്’ (കർഷകർക്കായി), ‘ശ്രമിക് ന്യായ്’ (തൊഴിലാളികൾക്കായി), ‘ഹിസ്സാദാരി ന്യായ്’ (നീതിക്കായി) തുടങ്ങിയ പാഞ്ച് ന്യായ് അല്ലെങ്കിൽ നീതിയുടെ അഞ്ച് തൂണുകളാണവ.

വാർധക്യ കാല, വികലാംഗ പെൻഷൻ തുക ആയിരം രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുമെന്ന് ന്യായ് പത്ര് പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ചികിത്സയും, മികച്ച ടെസ്റ്റിംഗ് സൗകര്യവും പ്രകടന പത്രിക ഉറപ്പു നൽകുന്നു. പാവപ്പെട്ടവർക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. ദരിദ്ര കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ തുടങ്ങിയ വാഗ്‌ദനകളും പത്രികയിലുണ്ട്.

രാഷ്ട്രീയ നേതാക്കൾ കൂറുമാറിയാൽ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും, താങ്ങുവില നിയമ വിധേയമാക്കും എന്നീ വാഗ്ദാനങ്ങൾക്കൊപ്പം ഇലക്ടറൽ ബോണ്ടിലും പിഎം കെയർ ഫണ്ടിലും അന്വേഷണം കൊണ്ടുവരുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.