വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം ചെന്നു കയറിയത് കോടതിയില്‍; പുലിവാല്‍ പിടിച്ച് സ്ഥാനാര്‍ത്ഥി, ചട്ടലംഘനമെന്ന് ആക്ഷേപം

എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ഇത്തവണ വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം കോടതിയില്‍ കയറിയതാണ് വിവാദത്തിന് ആധാരമായിരിക്കുന്നത്. സംഭവം ചട്ടലംഘനമെന്ന് ആക്ഷേപവുമായി അഭിഭാഷകര്‍ ഉള്‍പ്പെടെ രംഗത്തു വന്നിട്ടുണ്ട്.

ഇന്നലെ രാവിലെ 11 നാണ് സംഭവം. ബാര്‍ അസോസിയേഷന്‍ ഹാളിനു സമീപത്തു വന്ന സ്ഥാനാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകരും വോട്ട് ചോദിച്ച് അഡീഷനല്‍ സബ് കോടതി മുറിയിലേക്ക് കയറി. കോടതി ചേരുന്നതിന് തൊട്ടു മുമ്പാണ് സംഭവം. ജഡ്ജി വരുന്നതിന് മുമ്പ് കേന്ദ്ര മന്ത്രി മടങ്ങി. കേസുമായി ബന്ധപ്പെട്ട് എത്തിയ അഭിഭാഷകരും കക്ഷികളും പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് അഭിഭാഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം കോടതിമുറിയില്‍ കയറി, പക്ഷേ വോട്ട് ചോദിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.