മണിപ്പൂരിൽ വീണ്ടും സംഘർഷം. അഞ്ച് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മെയ്‌തെയ് തീവ്ര സംഘടന ആംരംഭായ് തെങ്കോൽ നേതാവിന്റെ അറസ്റ്റിനെ തുടർന്നാണ് സംഘർഷം വീണ്ടും ഉടലെടുത്തത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇംഫാലിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും റോഡിൽ ടയറുകൾ കത്തിക്കുകയും ചെയ്തു.
ഇംഫാൽ, വെസ്റ്റ് ഇംഫാൽ, ഥൗബൽ, ബിഷ്ണുപുർ, കാചിങ് ജില്ലകളിൽ അഞ്ച് ദിവസത്തേക്കാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, തൗബാൽ, കാക്ചിംഗ്, ബിഷ്ണുപൂർ എന്നിവിടങ്ങളിലെ സംഘർഷഭരിതമായ നില കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി എൻ അശോക് കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അധികൃതർ ആശങ്കപ്പെടുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബിഷ്ണുപൂരിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
Read more
2023 മെയ് മുതൽ സംസ്ഥാനത്ത് നടക്കുന്ന കുക്കി-മെയ്‌തെയ് സംഘർഷങ്ങളിൽ നൂറിലേറെ ജീവനുകളാണ് നഷ്ടമായത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പലരും ഇപ്പോഴും കാണാമറയത്താണ്. സംഘർഷം നിയന്ത്രിക്കുന്നതിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗത്തിന് പട്ടികജാതി, പട്ടിക വർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവാണ് സംഘർഷത്തിന് കാരണമായത്.