പൗരത്വ ഭേദഗതി ബിൽ ; രാജ്യസഭയിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കും

പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ. ലോക്സഭയിൽ സർക്കാരിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

മുസ്‍ലിം വോട്ട് വാങ്ങി ജയിച്ചു കയറിയ ജെ.ഡി.യു ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ അജണ്ടയെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് സംഘടനയുടെ ഡൽഹി ഓഫീസിനു മുമ്പിൽ ഇന്നലെ പ്രകടനം നടത്തിയിരുന്നു. പാർട്ടിയുടെ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറും ലോക്സഭയിൽ ബില്ലിനെ ജെ.ഡി.യു പിന്തുണച്ചത് കാപട്യമാണെന്ന വിമർശവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ രാജ്യസഭയിലെ ജെ.ഡി.യു അംഗങ്ങൾക്കു മേൽ കനത്ത സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ബില്ലിനെ ചൊല്ലി ആരും രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ടെന്ന നിലപാടുമായി ശിവസേനയും ബി.ജെ.പിക്കെതിരെ തിരിഞ്ഞ ചിത്രമാണ് ഒടുവിൽ.

എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി, വൈ.എസ്. ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നിവർ സർക്കാരിനൊപ്പം നിൽക്കുമെങ്കിലും ലോക്സഭാ വോട്ടെടുപ്പിനു ശേഷം രാജ്യത്തുടനീളം ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങൾ ബി.ജെപിയെ തന്നെയും പ്രതിസന്ധിയിൽ ആഴ്ത്തിയിട്ടുണ്ട്. ഗുവാഹതിയിൽ ബി.ജെപി ഓഫീസിന് നേർക്ക് ആക്രമണം നടന്നു. രാജ്യസഭയിൽ അകാലി ദൾ, ശിവസേന തുടങ്ങിയവർ മുന്നോട്ടു വെച്ച ഭേദഗതികൾക്ക് സർക്കാർ വഴങ്ങുമോ അതോ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.