തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നദ്ദ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

ഈ തെരഞ്ഞെടുപ്പില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി നാളിതുവരെയുള്ള ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഞങ്ങള്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള വന്‍ പിന്തുണ പ്രധാനമന്ത്രി മോദിയുടെ കരങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനും ഉപകരിക്കുന്നതാണ്. ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ആ വാചകങ്ങള്‍ പറഞ്ഞത്. എല്ലാവരേയും സര്‍പ്രൈസ്ഡാക്കുന്ന തരത്തില്‍ നാളിതുവരേയുള്ള ചില മിത്തുകള്‍ ബിജെപി പൊട്ടിച്ചെറിയുമെന്ന് വളരെ ആത്മവിശ്വാസത്തില്‍ ബിജെപി പ്രസിഡന്റ് പറയുന്നു. തുടക്കത്തില്‍ മധ്യ ഇന്ത്യയിലും പിന്നീട് ഉത്തരേന്ത്യയിലും അതിന് ശേഷം പടിഞ്ഞാറും ബിജെപി കരുത്തു പ്രാപിച്ചെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലും കിഴക്കേ ഇന്ത്യയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും നഡ്ഡ വിശദീകരിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലും കിഴക്കന്‍ ഇന്ത്യയിലും ബിജെപിയ്ക്ക് മികച്ച റിസല്‍ട്ടാണ് ഉണ്ടാവുകയെന്നും ഒഡീഷയില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വരെ ബിജെപി ദേശീയ പ്രസിഡന്റ് പറയുന്നു.

ഇക്കുറി തങ്ങള്‍ ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയാണെന്ന് ബിജെപി പ്രസിഡന്റ് വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ള തെലങ്കാനയില്‍ തങ്ങള്‍ ശക്തരാകുമെന്നും ആന്ധ്രാപ്രദേശിലും സീറ്റുകള്‍ വാരിക്കൂട്ടുമെന്നും നഡ്ഡ പറയുന്നുണ്ട്. കഴിഞ്ഞ കുറി കര്‍ണാടകയില്‍ 28ല്‍ 25ഉം നേടിയത് പോലെ ആ സീറ്റുകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ തമിഴ്നാട്ടിലും കേരളത്തിലും ഞങ്ങള്‍ അക്കൗണ്ട് തുറക്കുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ഉറപ്പിച്ചു പറയുന്നത്.

മിഷണ്‍ 400 എന്ന് പറഞ്ഞു വമ്പന്‍ ആവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട തിരഞ്ഞെടുപ്പ് പ്രചാരണം നാല് ഘട്ടം കഴിഞ്ഞപ്പോഴേയ്ക്കും 400 എന്ന് ബിജെപി പറയാതെയായപ്പോഴാണ് നഡ്ഡയുടെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. താനല്ല ജനങ്ങളാണ് 400 എന്ന് പറഞ്ഞതെന്ന് പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെല്ലാം തിരുത്തുമ്പോഴാണ് തെക്കേ ഇന്ത്യയില്‍ കണ്ണുവെച്ച് ബിജെപി അധ്യക്ഷന്‍ തങ്ങള്‍ ചില മിത്തുകളെല്ലാം പലരേയും അത്ഭുതപ്പെടുത്തി തിരുത്തി കുറിക്കുമെന്ന് അവകാശ വാദം മുഴക്കുന്നത്.

ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ്. മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നിഷേധിക്കാനാകുമെന്ന് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളില്‍ എന്‍ഡിഎയ്ക്ക് ഈ സംസ്ഥാനങ്ങളിലുണ്ടാകുന്ന നഷ്ടം ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളില്‍ നികത്താനുമാകില്ല. അതിനാല്‍ ബിജെപി പറയുന്ന രീതിയില്‍ കാര്യങ്ങള്‍ ഇക്കുറി പോകില്ലെന്ന ഉറച്ച ബോധ്യത്തിലാണ് ഇന്ത്യ മുന്നണി.

ഇന്ത്യ ബ്ലോക്കിന്റെ വിലയിരുത്തല്‍ ബിജെപിയേയും ആശങ്കയിലാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാ പോയ കോടാലി കണക്കെ വര്‍ഗീയത പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണങ്ങള്‍. കോണ്‍ഗ്രസ് ‘അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തിന് മേലെ അവര്‍ ബുള്‍ഡോസര്‍ ഓടിക്കുമെന്നാണ് ഒടുവില്‍ നരേന്ദ്ര മോദി പറഞ്ഞു നടക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എല്ലാം കോണ്‍ഗ്രസി പതിച്ചുനല്‍കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാമക്ഷേത്രത്തില്‍ ബുള്‍ഡോസര്‍ ഇറക്കുമെന്ന പ്രചാരണം. നരേന്ദ്ര മോദി വോട്ടര്‍മാരെ പ്രകോപിപ്പിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മോദിയെന്ത് പറഞ്ഞാലും കണ്ണടച്ചിരിക്കുന്ന സ്ഥിരം നടപടിയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറാന്‍ സാധ്യതയില്ല.