പൗരത്വ നിയമത്തിനെതിരെ രാഷ്ട്ര രക്ഷാ മാര്‍ച്ച് നടത്താന്‍ വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന യശ്വന്ത് സിന്‍ഹ; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ  മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാഷ്ട്രരക്ഷാ മാര്‍ച്ച് നടത്താന്‍ വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന യശ്വന്ത് സിന്‍ഹ. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും സമ്പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന ആവശ്യവുമായി ജനുവരി ഒമ്പതിനാണ് യാത്ര ആരംഭിക്കുക. ഭാരത് ജോഡോ യാത്ര 2020 എന്ന പേരില്‍ ആരംഭിക്കുന്ന യാത്ര 30ന് ഡല്‍ഹിയില്‍ സമാപിക്കും.

വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും യാത്രയുടെ ഭാഗമാകും. വാര്‍ത്താ സമ്മേളനത്തില്‍ സിന്‍ഹയ്‌ക്കൊപ്പം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്തയും സന്നിഹിതനായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലൂടെ മുവ്വായിരം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര തലസ്ഥാനത്തെത്തുക. മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായ ജനുവരി 30ന് സമാധിസ്ഥലമായ രാജ്ഘട്ടില്‍ യാത്ര അവസാനിക്കും.

അതിനിടെ, പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൗരത്വഭേദഗതി നിയമ(സി.എ.എ)ത്തില്‍ സംസ്ഥാനങ്ങളുമായി ഒരു കൂടിയാലോചനയും വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ചര്‍ച്ചകള്‍ നടത്താതെ വിഷയത്തില്‍ ഒറ്റയ്ക്ക് ചട്ടങ്ങള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിനിടെ ആറു സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും വിഷയത്തില്‍ കേന്ദ്രം നിലപാട് മയപ്പെടുത്തിയിട്ടില്ല. “ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. എല്ലാ വശവും സൂക്ഷ്മമായി പരിശോധിക്കപ്പെടും. എന്നാല്‍ ചട്ടങ്ങള്‍ എങ്ങനെ രൂപപ്പെടുത്തണം എന്നതില്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദ്ദേശം തേടില്ല. അതിന്റെ ആവശ്യവുമില്ല. നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ കൂടിയാലോചന നടത്തിയിട്ടുണ്ട്” – ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.