അരുണാചലില്‍ ചൈനയുടെ റോഡ് നിര്‍മാണ ഉപകരണങ്ങള്‍ ഇന്ത്യ പിടിച്ചെടുത്തു

അനധികൃത റോഡ് നിര്‍മാണത്തിലൂടെ ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയുടെ റോഡ് നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു. ഇന്ത്യന്‍ അതിര്‍ത്തി അനുമതിയില്ലാതെ കടന്ന് അരുണാചലില്‍ നേരിട്ടെത്തിയാണ് ചൈനീസ് സംഘം റോഡ് നിര്‍മ്മിക്കാന്‍ ശ്രമം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഇവരില്‍ നിന്ന് റോഡ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തു.സിക്കിം-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോഖ്‌ലാം പീഠഭൂമി തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ പ്രകോപനം.

കഴിഞ്ഞ ഡിസംബര്‍ 26 നാണ് ചൈനീസ് സൈന്യത്തിന്റെ അകമ്പടിയില്ലാതെ സംഘം അരുണാചല്‍ അതിര്‍ത്തി കടന്നതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രക്കിലായിരുന്നു ഇവര്‍ നിര്‍മാണ സാമഗ്രഹികളിമായെത്തിയത്. എന്നാല്‍ ഇവര്‍ കപാംഗ് ലാ പ്രവിശ്യയിലെ സിയാംഗ് നദി മുറിച്ചുകടന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.സംഭവം കണ്ട സമീപവാസികള്‍ ഇന്ത്യന്‍ സൈന്യത്തിനെ വിവരം അറിയിക്കുകയായിരുന്നു.

ഇരുവിഭാഗവും ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണ സാമഗ്രികള്‍ തിരിച്ചുകൊടുക്കുന്ന കാര്യത്തില്‍ ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 12 അടി വീതിയുളള ഒരു കീലോമീറ്റര്‍ നീളമുളള റോഡാണ് ചൈനീസ് സംഘം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ദോഖ്‌ലാം തര്‍ക്കത്തിന് പിന്നാലെ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഏറെ ആശങ്കയോടെയാണ് ഇന്ത്യ വിലയിരുത്തുന്നത്.