തുടര്‍ക്കഥയാകുന്ന കുഴല്‍ക്കിണര്‍ അപകടങ്ങള്‍: അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസുകാരന്‍ മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ജി.എസ് മണിയെന്ന അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2010- ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോള്‍. തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിവേണം. രണ്ടു വയസുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം ഉടമ 15 ദിവസം മുമ്പ് അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം എന്നതടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. കുഴല്‍ക്കിണര്‍ കുഴിക്കുന്ന കമ്പനികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണം. നിര്‍മ്മാണം നടക്കുന്ന കുഴല്‍ക്കിണറുകള്‍ക്ക് സമീപം അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കുഴല്‍ക്കിണറുകള്‍ അധികൃതര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇവ ലംഘിക്കപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ഹര്‍ജിയിലെ ആരോപണം.