'ജയലളിത ഒരു ദിവസം മുമ്പേ മരിച്ചു; സുരക്ഷമുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിട്ടില്ല'; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര്‍ നാലിന് മരിച്ചിരുന്നതായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്റെ വെളിപ്പെടുത്തല്‍. ഇതു മറച്ചുവെച്ച് ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരൂവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എം.ജി.ആര്‍. ജന്മശതാബ്ദി ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു ദിവാകരന്‍.

ഡിസംബര്‍ നാലിന് ഹൃദയാഘാതമുണ്ടായ ഉടന്‍തന്നെ ജയ മരിച്ചുവെന്നാണ് ദിവാകരന്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായശേഷം താന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അതി ഗുരുതരാവസ്ഥയിലാണെന്നാണ് അവരില്‍നിന്ന് ലഭിച്ച വിവരമെന്നുമാണ് ദിനകരന്റെ വിശദീകരണം. നാലിനുതന്നെ ജയ മരിച്ചുവെന്ന വിവരം എവിടെനിന്ന് ലഭിച്ചുവെന്ന് തനിക്കറിയില്ലെന്നും ടിടിവി ദിനകരന്‍ പറഞ്ഞു.