അയോദ്ധ്യ വിധിയുടെ 'ക്രെഡിറ്റ്' ബി.ജെ.പിക്ക് അവകാശപ്പെട്ടതല്ല; ഉദ്ധവ് താക്കറെ

ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയുടെ വിധി പുറത്തുവരാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കി. അയോദ്ധ്യ കേസിലെ  വിധിയുടെ ക്രെഡിറ്റ്” ബി.ജെ.പിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ പ്രസ്താവന. വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ശിവസേന.

“രാമക്ഷേത്രം പണിയാൻ നിയമം കൊണ്ടു വരണമെന്ന് ഞങ്ങൾ പലതവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. പക്ഷേ, അവരത് ചെയ്തില്ല. ഇപ്പോൾ വിഷയത്തിൽ സുപ്രീം കോടതി വിധി പറയാൻ പോവുകയാണ്. കേന്ദ്രത്തിന് അതിന്റെ ഒരു ക്രെഡിറ്റും അവകാശപ്പെടാൻ കഴിയില്ല.”- ഉദ്ധവ് താക്കറെ പറയുന്നു.

ഏഴ് പതിറ്റാണ്ട് നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്. 14 അപ്പീലുകള് പരിഗണിച്ച കോടതി തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറയുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ തീർപ്പു കൽപ്പിക്കുന്നത്.

വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. അവധി ദിനമായിട്ടും ചീഫ് ജസ്റ്റിസ് വിധി പറയാൻ ശനിയാഴ്ച തിരഞ്ഞെടുക്കുകയായിരുന്നു. വിധി റിപ്പോർട്ട് ചെയ്യുന്ന അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമ പ്രവർത്തകർ രാവിലെ ഒമ്പതു മണിക്ക് മുമ്പായി കോടതിയിൽ പ്രവേശിക്കണമെന്ന നിർദ്ദേശമുണ്ട്.