ഇന്ത്യക്ക് പകരം ഭാരത്, രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക രേഖയിലും മാറ്റം; പക്ഷേ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രമന്ത്രി

രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്നാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം.  കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയതെങ്കിലും രാഷ്ട്രപതിയുടെ ക്ഷണക്കത്തിനു പിന്നാലെ  പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയത് അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്.

അതിനിടയിലാണ് ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുമെന്ന് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലപാടുണ്ടെങ്കില്‍ കേന്ദ്രം അറിയിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ജി 20 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് അഭ്യൂഹം പ്രചരിപ്പിക്കുന്നത്. ഒരു കാലത്തും കോണ്‍ഗ്രസിന് ഭാരത് എന്ന പേരിനോട് അനുകൂലമായ നിലപാടല്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു.

ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണകത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിൽ ആണ് വിവാദം ആരംഭിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് അഭ്യൂഹങ്ങളും പരന്നിരുന്നു.

അതേസമയം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്ന പരാമർശമാണുള്ളത്. 20-ാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ സാധാരണ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് എഴുതാറുള്ളത്.