തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്രം ; ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ചു

ആധാര്‍ ദുരുപയോഗം തടയുന്നതിന് യുഐഡിഎഐ അധികൃതര്‍ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചു. കാര്‍ഡ് പങ്കുവെക്കരുതെന്നുള്ള മുന്നറിയിപ്പ് നിരവധി തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് തീരുമാനം. ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ദുരുപയോഗത്തിന് കാരണമാകുന്നത് കണക്കിലെടുത്തായിരുന്നു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പിന്‍വലിച്ച നിര്‍ദ്ദേശങ്ങള്‍

ആധാറിന്റെ ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി മാത്രം നല്‍കുക. അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം കാര്‍ഡ് മാസ്‌ക് ചെയ്യണ്ടേത്. യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ കാര്‍ഡ് നല്‍കാന്‍ പാടൂള്ളൂ.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്. സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും കൃത്യമായ നിര്‍ദ്ദേശമുണ്ട്.

തിരിച്ചറിയലിനായി ആധാര്‍ കാര്‍ഡുകളുടെ പകര്‍പ്പുകള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ ആധാര്‍ ഉപയോഗിക്കാനാകൂ
തങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നതിനു മുന്‍പ് സ്ഥാപനത്തിന് യുഐഡിഎഐയില്‍ നിന്ന് സാധുവായ യൂസര്‍ ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കണം