പൗരത്വ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു; അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കാൻ സാദ്ധ്യത

ആർട്ടിക്കിൾ 370-ലെ വ്യവസ്ഥകൾ അസാധുവാക്കി കൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കവുമായി തുലനം ചെയ്യപ്പെടുന്ന പൗരത്വ (ഭേദഗതി) ബില്ലിന്റെ പ്രാധാന്യം ബി.ജെ.പി നേതൃത്വം ചൊവ്വാഴ്ച അടിവരയിട്ടു. പൗരത്വ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായും ശക്തമായ എതിർപ്പിനെ തുടർന്ന് പൗരത്വ ഭേദഗതി ബിൽ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കാൻ സാദ്ധ്യതയുണ്ട് എന്നുമാണ് റിപ്പോർട്ടുകൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ ശക്തമായ എതിർപ്പ് നേരിടുന്ന സാഹചര്യത്തിലാണ് ഇത്. ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ, പാർസികൾ എന്നിങ്ങനെ ആറ് സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുകയാണ് പൗരത്വ (ഭേദഗതി) ബിൽ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാർക്ക് ഇളവുകൾ നൽകുന്നതിന് നിലവിലുള്ള നിയമങ്ങളിൽ ബിൽ ഭേദഗതി വരുത്തും. മുസ്ലിങ്ങളെ ഒഴിവാക്കുന്നതിനാൽ ഇന്ത്യയുടെ മതേതര തത്വങ്ങൾക്ക് ബിൽ വിരുദ്ധമാണെന്ന് പ്രതിപക്ഷം വിമർശിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമ്പോൾ പാർട്ടി എം.പിമാർ വലിയ തോതിൽ ഹാജരാകണമെന്ന് മുതിർന്ന നേതാവ് രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർത്ഥികൾക്ക് മതപരമായ പീഡനം നേരിടേണ്ടി വന്നാൽ അവർക്ക് പൗരത്വം നൽകാൻ ശ്രമിക്കുന്ന പൗരത്വ ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ വിമർശനം തള്ളിയ സിംഗ്, രാജ്യത്തെയും ജനങ്ങളെയും ഒന്നിപ്പിക്കാൻ ബിജെപി എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ടെന്ന് വാദിച്ചു. മൂന്ന് അയൽരാജ്യങ്ങളും അടിസ്ഥാനപരമായി ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നും അതിനാൽ അമുസ്‌ലിംകളാണ് മറിച്ച് മുസ്ലിങ്ങളല്ല അവിടെ മതപരമായ പീഡനങ്ങൾ നേരിടേണ്ടി വരുന്നത് എന്നും രാജ്‌നാഥ് സിംഗ് ഇന്നലെ പറഞ്ഞു. കോൺഗ്രസ് എംപിമാരുടെ വാക്കൗട്ടിനിടയിലാണ് എസ്പിജി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലും ബി.ജെ.പി സർക്കാർ പാസാക്കിയത്.