പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ഡൽഹിയിൽ വീണ്ടും ഏറ്റുമുട്ടൽ

വിവാദമായ പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനം നടത്തുന്നവർ ഇന്ന് രാവിലെ വടക്കുകിഴക്കൻ ഡൽഹിയിൽ പരസ്പരം ഏറ്റുമുട്ടി. 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് ഇരുകൂട്ടരും തമ്മിൽ അക്രമം ഉണ്ടാവുന്നത്.

അക്രമത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് ഓടിവന്ന് തോക്ക് ചൂണ്ടുന്നത് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ കാണാം. പൊലീസ് ഇയാളെ കീഴ്പെടുത്തുന്നതിന് മുമ്പ് ഇയാൾ 8 തവണ വെടിവച്ചു. നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ച ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള കബീർ നഗർ പ്രദേശത്ത് ആരംഭിച്ച ഏറ്റുമുട്ടലിൽ ഇരു കൂട്ടരും പ്രധാന റോഡുകളിലെ കോൺക്രീറ്റ് ഡിവൈഡറിന്റെ കല്ലുകളും കഷണങ്ങളും പരസ്പരം എറിഞ്ഞു. വീഡിയോകളിലൊന്നിലും ആളുകൾ “ജയ് ശ്രീ റാം” മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ അർദ്ധസൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്.