വി.ആർ.എസ് അംഗീകരിച്ച് 57,000 ജീവനക്കാര്‍; ബി.എസ്.എന്‍.എല്‍ ആശങ്കയില്‍

എംടിഎൻഎൽ ലയനത്തിന് മുന്നോടിയായി സ്വയം വിരമിക്കല്‍ അംഗീകരിച്ച് ജീവനക്കാർ. ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനോട് രാജ്യത്തെ ബിഎസ്എൻഎൽ ജീവനക്കാരിൽ നല്ലൊരു വിഭാഗം അനുകൂല അഭിപ്രായം രേഖപ്പെടുത്തിയതായാണ് ഇത് സൂചിപ്പിക്കുന്നത്.  ബിഎസ്എൻഎൽ ജീവനക്കാരിൽ 57,000 പേരാണ് ഇതുവരെ വിആർഎസ് അംഗീകരിച്ച് വിരമിക്കാൻ തയ്യാറായിരിക്കുന്നത്.

എംടിഎൻഎൽ ജീവനക്കാരുടെ എണ്ണം കൂടി ചേരുമ്പോൾ ഇത് ഏതാണ്ട് 60,000 ആകും. അതേസമയം ജീവനക്കാരുടെ എണ്ണം കുറയുന്നത് ദിനംപ്രതിയുള്ള പ്രവർത്തനത്തെ എങ്ങനെയാവും ബാധിക്കുകയെന്നതാണ് ഇപ്പോൾ ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രവര്‍ത്തനതടസ്സം ഉണ്ടാകുമോ എന്ന ആശങ്കയും കമ്പനിക്കുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ടെലഫോൺ എക്സ്ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇവർ. പരിവർത്തന കാലം ഉപഭോക്താക്കൾക്ക് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.

നിലവിൽ ഏറ്റവും പ്രാധാന്യം വേണ്ടത് തടസമില്ലാതെ സേവനങ്ങൾ ഉറപ്പാക്കാനാണെന്നാണ് ടെലികോം മന്ത്രാലയവും വ്യക്തമാക്കിയിരിക്കുന്നത്. ഇതിനൊരു പരിഹാരം ഇനിയും കണ്ടെത്താനായിട്ടില്ല. അതിനായുള്ള തുടർചർച്ചകളാണ് വരും ദിവസങ്ങളിൽ നടക്കുക.

രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനാണ് ലയനത്തിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. 77,000 പേരെങ്കിലും സ്വയം വിരമിക്കൽ തിരഞ്ഞെടുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ഉദ്ദേശം. എന്നാൽ, വിആർഎസ് വിജ്ഞാപനം പുറത്തു വന്ന് നാല് ദിവസത്തിനകം 57,000 പേർ സ്വയം വിരമിക്കാനുള്ള സമ്മതപത്രം നൽകി. ഈ നിബന്ധനകൾ ജീവനക്കാരിൽ ഒരു ലക്ഷം പേർക്ക് അനുയോജ്യമായതാണ്. 2020 ജനുവരി 31 വരെ വിആർഎസിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് സാവകാശം ഉണ്ട്.