പ്രവാചകനിന്ദ; മാപ്പ് പറയേണ്ടത് ഇന്ത്യയിലെ ജനങ്ങളല്ല, പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ്: കെ.ടി രാമറാവു

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തെലുങ്കാന മന്ത്രി കെ ടി രാമ റാവു. നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ബിജെപിയാണ് മാപ്പ് ചോദിക്കേണ്ടതെന്നും ഇന്ത്യ എന്തിന് അറബ് രാജ്യങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

.’നിരന്തരം മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടി ഇന്ത്യന്‍ ജനതയോടും മാപ്പ് പറയണം. നേതാക്കളുടെ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളല്ല.’ കെടിആര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, വിദ്വേഷ പരാമര്‍ശത്തില്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ പ്രതിഷേധം അറിയിച്ചത്.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ കടുത്ത പ്രതികരണവുമായി പാകിസ്ഥാനും രംഗത്തെത്തി. പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ പരസ്യശാസന നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ആ രാജ്യത്ത് ഹനിക്കപ്പെടുകയാണ്. മതസ്വാതന്ത്ര്യം നഷ്ടമായി. വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയുടെ അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.