വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം; ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിനെ ചോദ്യം ചെയ്യും

യു.പി വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉത്തർപ്രദേശിലെ ഒരു നിയമ വിദ്യാർത്ഥി നടത്തിയ ബലാത്സംഗ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

“ഞങ്ങൾ ചിന്മയാനന്ദിനെതിരായ കേസ് അന്വേഷിക്കില്ലെന്ന് പറയുന്നത് തെറ്റാണ്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ മൂന്ന് ദിവസം മുമ്പ് ഞങ്ങൾ അദ്ദേഹത്തെ വിളിപ്പിച്ചിരുന്നു, പക്ഷേ ആരോഗ്യപരമായ ചില കാരണങ്ങളുണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ചിന്മയാനന്ദ് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗം ചെയ്‌തെന്നും ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയെന്നുമാണ് നിയമ വിദ്യാർത്ഥിയുടെ ആരോപണം. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇദ്ദേഹത്തിനെതിരെ പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ല.