നീറ്റ് പരീക്ഷ ചോദ്യപേപ്പർ വാങ്ങാൻ 10 ലക്ഷം മുടക്കിയ രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകന് ലഭിച്ചത് 720ൽ വെറും 107മാർക്ക്. പ്രാദേശിക നേതാവായ ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനാണ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയിട്ടും വളരെ കുറഞ്ഞ സ്കോർ കിട്ടിയത്. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചോദ്യപേപ്പർ ചോർച്ചയിൽ ദിനേശ് ബിവാലിനെയും സഹോദരൻ മാംഗിലാൽ ബിവാലിനെയും സിബിഐ മുമ്പ് തന്നെ പിടികൂടിയിരുന്നു. മാംഗലിന്റെ മൂത്തമകനായ വികാസും പിടിയിലായിട്ടുണ്ട്. നിലവിൽ ഋഷി ബിവാൽ ഒളിവിലാണെന്നാണ് വിവരം. ഇയാളെയും സിബിഐ തിരയുകയാണ്. ദിനേശ് ബിവാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അയാളുടെ മകൻ ഋഷിയുടെ മാർക്ക് പരിശോധിച്ചത്.
Read more
മകന് വേണ്ടിയാണ് പത്തുലക്ഷം ചെലവാക്കി ചോദ്യപേപ്പർ വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഋഷിയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാർക്കുകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. അപ്പോഴാണ് പഠനത്തിൽ പിന്നിലായിരുന്ന ഋഷിക്ക് പത്തിൽ 44%വും പന്ത്രണ്ടാം ക്ലാസിൽ സെക്കൻഡ് ക്ലാസ് മാർക്കുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഗ്രേസ് മാർക്കിലാണ് പ്ലസ്ടു പാസായത്. ഇതുവരെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒമ്പത് പേരാണ് അറസ്റ്റിലായത്.







