കേരളത്തില്‍ നേര്‍ക്കുനേര്‍ വെല്ലുവിളി; ബംഗാളില്‍ ബി.ജെ.പി- സി.പി.എം ചര്‍ച്ച; ചിത്രങ്ങള്‍ പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് തൃണമൂല്‍

ശ്ചിമ ബംഗാളിലെ ഭരണം അട്ടിമറിക്കാന്‍ ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പി എം.പി രാജു ബിസ്ത, എം.എല്‍.എ ശങ്കര്‍ ഘോഷ് തുടങ്ങിയ നേതാക്കള്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ചിത്രം പുറത്ത് വന്നതോടെയാണ് രാഷ്ട്രീയ വിവാദം കത്തിപടര്‍ന്നത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടില്‍ ദീപാവലി ദിനത്തിലായിരുന്നു ചര്‍ച്ച.

ബംഗാളില്‍ സി.പി.എം ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് ചര്‍ച്ചയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. ഇലക്ഷനില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടി ലോകസഭാ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. സിപിഎമ്മിനെ കൂടെചേര്‍ത്ത് തങ്ങളെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് വിമര്‍ശിച്ചു.

വടക്കന്‍ ബംഗാളില്‍ കാര്യമായ സ്വാധീനമുള്ള ആളാണ് അശോക് ഭട്ടാചാര്യ. ബിജെപി-സിപിഎം സംഘം ഉണ്ടായാല്‍ തൃണമൂലിന് ഈ ഭാഗങ്ങില്‍ തിരിച്ചടി നേരിട്ടാക്കാം. അതാണ് രൂക്ഷമായ വിമര്‍ശനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചിരിക്കുന്നത്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളിലെ ആകെയുള്ള എട്ട് സീറ്റുകളില്‍ ഏഴെണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ തുടര്‍ന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെയാണ് ബിജെപി സിപിഎമ്മിന്റെ സഖ്യസാധ്യതകള്‍ തേടുന്നതെന്ന് തണമൂല്‍ ആരോപിച്ചു. കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ നേര്‍ക്കുനേര്‍ വെല്ലുവിളി നടത്തുമ്പോഴാണ് ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയ ചിത്രം അടക്കം പുറത്തുവന്നിരിക്കുന്നത്. ഇതു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.