കോവിഡ് വാക്സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് യോഗ ഗുരു ബാബ രാംദേവ്. ആയുർവേദത്തിൻെറയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും അതിനാൽ കോവിഡ് വാക്സിൻ ആവശ്യമില്ലെന്നുമായിരുന്നു ബാബ രാംദേവിൻെറ പ്രസ്താവന. എന്നാൽ, താൻ വൈകാതെ കോവിഡ് വാക്സിൻ സ്വീകരിക്കുമെന്നും ഡോക്ടർമാർ ദൈവത്തിൻെറ ദൂതൻമാരാണെന്നുമാണ് രാംദേവിൻെറ പുതിയ പ്രസ്താവന.
കോവിഡ് പ്രതിരോധത്തിൽ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച് രാംദേവ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതി മരുന്നുകൾക്ക് സാധിക്കില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് ഐഎംഎയുമായി കടുത്ത തർക്കങ്ങളും ഉണ്ടായി. എന്നാൽ, എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിക്കുകയാണ് രാംദേവിപ്പോൾ. ചരിത്രപരമായ തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തതെന്ന് രാംദേവ് പറഞ്ഞു.
Read more
യോഗയ്ക്കും ആയുർവേദത്തിനും ഒപ്പം രണ്ട് ഡോസ് വാക്സിൻ കൂടി എടുത്ത ഇരട്ട സുരക്ഷ കൈവരിക്കുക എന്നാണ് ഇപ്പോൾ രാംദേവ് പറയുന്നത്. താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടർമാർ ദൈവത്തിൻെറ ദൂതൻമാരാണ്. എന്നാൽ, ചില ഡോക്ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അടിയന്തര ചികിത്സക്കും ശസ്ത്രക്രിയകൾക്കും ആലോപ്പതിയാണ് നല്ലതെന്നും രാംദേവ് കൂട്ടിച്ചേർത്തു.