ബാബാ രാംദേവിന്റെ ബിസനസ് സാമ്രാജ്യത്തിന് തിരിച്ചടി; പതഞ്ജലിയുടെ ലാഭം കുത്തനെ ഇടിഞ്ഞു; ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു

യോഗാ ഗുരു ബാബാ രാംദേവിന്റെ ബിസനസ് സാമ്രാജ്യത്തിന് തിരിച്ചടി. അവസാന പാദത്തിലെ കണക്ക് അനുസരിച്ച് പതഞ്ജലി ഫുഡ്സിന്റെ ലാഭത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 31.65 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2022 സാമ്പത്തിക വര്‍ഷത്തിലെ 164.27 കോടി രൂപയില്‍ നിന്ന് ലാഭം 31.65% കുറഞ്ഞത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 112.28 കോടി രൂപയായാണ് ഇടിഞ്ഞത്. വിപണിയില്‍ പതഞ്ജലി ഫുഡ്സിന്റെ ഉല്‍പനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. പല ഉല്‍പനങ്ങളും വിപണിയില്‍ നിന്നു പിന്‍വലിക്കേണ്ടി വന്നിരുന്നതും കമ്പിയുടെ ലാഭത്തിന് തിരിച്ചടിയായിരുന്നു.

ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. കേരള സ്വദേശിയായ ഡോക്ടര്‍ കെവി ബാബു നല്‍കിയ പരാതിയിലാണ് നടപടി. ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അഥോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിര്‍മാണ വിവരങ്ങള്‍ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിര്‍ദേശം. രക്തസമ്മര്‍ദം, പ്രമേഹം, ഗോയിറ്റര്‍, ഗ്ലൂക്കോമ, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവ വിപണിയില്‍ വിറ്റഴിച്ചിരുന്നത്. ഈ മരുന്നുകള്‍ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും നിര്‍മാണ വിവരങ്ങള്‍ അഥോറിറ്റി അംഗീകരിച്ചാല്‍ തുടര്‍ന്നും ഇവയുടെ ഉത്പാദനം നടത്താമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.