'അടിവസ്ത്ര' പരമാര്‍ശത്തില്‍ പുലിവാല്‍ പിടിച്ച് അസംഖാന്‍; ജയപ്രദയ്‌ക്കെതിരെയുള്ള അശ്ലീലപ്രസ്താവനയില്‍ കേസെടുത്തു

ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയെ അധിക്ഷേപിച്ച് സംസാരിച്ച രാംപുരിലെ എസ് പി സ്ഥാനാര്‍ത്ഥി അസംഖാനെതിരെ കേസെടുത്തു. “താനാണ് അവളെ രാംപുരിലേക്ക് കൊണ്ടു വന്നത്. ആരെയും അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ താന്‍ അനുവദിച്ചിട്ടില്ല. അത് നിങ്ങള്‍ക്ക് അറിയാം. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തു. എന്നാല്‍ അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് താന്‍ കേവലം 17 ദിവസം കൊണ്ട് മനസിലാക്കിയെന്നായിരുന്നു” അസംഖാന്റെ പരാമര്‍ശം.

മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ജയപ്രദയെ ലക്ഷ്യമിട്ടാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അസംഖാന്‍ ഇതു പറഞ്ഞത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സാക്ഷിയാക്കിയായിരുന്നു പരമാര്‍ശം. ഇതേ തുടര്‍ന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

അതേസമയം താന്‍ ആരുടെയും പേര് പറഞ്ഞില്ല. ജയപ്രദയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമര്‍ശം നടത്തിയത്. അങ്ങിനെയാണ് തെളിയിക്കുന്ന പക്ഷം രാംപുരില്‍ നിന്നും ജനവിധി തേടില്ലെന്നും അസംഖാന്‍ പ്രതികരിച്ചു.