യു.പി തിരഞ്ഞെടുപ്പിൽ ആസാദ് സമാജ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും, കോൺഗ്രസുമായി ചർച്ച നടത്തും: ചന്ദ്രശേഖർ ആസാദ്

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. എന്നാൽ, കോൺഗ്രസുമായുള്ള സഖ്യത്തിന്റെ സാദ്ധ്യതയെ കുറിച്ച് കോൺഗ്രസുമായി ചർച്ച നടത്തിയേക്കുമെന്നും വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

“ഞങ്ങൾ യുപിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ബദലായിരിക്കും. എംഎൽഎയും മന്ത്രിയും ആകാനുള്ള ഓഫറുകൾ ഞാൻ നിരസിച്ചു.” സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ചന്ദ്രശേഖർ ആസാദ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

എസ്പി 100 സീറ്റ് തന്നാലും ഞാൻ അവരോടൊപ്പം പോകില്ല, തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ തടയാൻ മറ്റ് പാർട്ടികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനും മായാവതിയുമായി സഖ്യത്തിന് ശ്രമിച്ചു, പക്ഷേ അവർ എന്നെ ബന്ധപ്പെട്ടില്ല,” അദ്ദേഹം പറഞ്ഞു.

“വ്യക്തിപരമായ സന്തോഷത്തെ കുറിച്ച് ഞാൻ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി. ഹത്രാസ്, പ്രയാഗ്രാജ്, ഉന്നാവോ തുടങ്ങിയ സംഭവങ്ങളിൽ പ്രതിഷേധിച്ചതിന് ഞാൻ ജയിലിൽ പോയി.” പ്രതിപക്ഷ വിഭജനം മൂലം ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അത് എല്ലാവരുടെയും നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഭീം ആർമിയിലെ പ്രവർത്തകരാണ് തങ്ങളുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ആസാദ് സമാജ് പാർട്ടിയും സമാജ്‌വാദി പാർട്ടിയും (എസ്‌പി) തമ്മിൽ സഖ്യത്തിനുള്ള സാദ്ധ്യത ജനുവരി 15 ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തള്ളിക്കളഞ്ഞിരുന്നു. ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം ആസാദ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇത്.