മതപരിവര്‍ത്തനം നടത്താന്‍ ശ്രമം; ഉത്തര്‍പ്രദേശില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍; വിമര്‍ശിച്ച് ശശി തരൂര്‍

മതപരിവര്‍ത്തനം നടത്താനുള്ള ശ്രമത്തില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഷാരണ്‍ ഫെലോഷിപ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും (55) ഭാര്യ ജിജിയുമാണ് (50) അറസ്റ്റിലായത്.

കനാവനി ഗ്രാമത്തിലെ രണ്ടുപേര്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ക്രിസ്തുമതം സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാന്‍ 25 ചതുരശ്ര മീറ്റര്‍ പ്ലോട്ടും ദമ്പതികള്‍ വാഗ്ദാനം ചെയ്‌തെന്ന് പരാതി നല്‍കിയവര്‍ ആരോപിച്ചു.

തിങ്കളാഴ്ച വീട്ടില്‍നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. 20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, സന്തോഷും ഭാര്യയും പ്രസംഗങ്ങള്‍ നടത്തുമെങ്കിലും ആരെയും മതപരിവര്‍ത്തനത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിനെതിരെ ശശി തരൂര്‍ എംപി രംഗത്തുവന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടെന്ന് ട്വീറ്റ്. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.