തോത്താപുരി മാമ്പഴത്തിന്റെ പേരില്‍ തമ്മിലടിച്ച് കര്‍ണാടകയും ആന്ധ്രയും; ചന്ദ്രബാബു നായിഡുവിന് കത്തെഴുതി സിദ്ധരാമയ്യ; വിലക്കില്‍ പ്രതിഷേധവുമായി കര്‍ഷകര്‍

ആന്ധ്രപ്രദേശിന്റെ മാമ്പഴ ഇറക്കുമതി വിലക്കില്‍ ഇടഞ്ഞ് കര്‍ണാടക. വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കത്തെഴുതി.

അയല്‍സംസ്ഥാനങ്ങളില്‍നിന്ന് മാമ്പഴ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയ ആന്ധ്രപ്രദേശിന്റെ നടപടിക്കെതിരെ കര്‍ണാടകയിലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ പ്രധാന മാമ്പഴയിനങ്ങളിലൊന്നായ തോത്താപുരി മാമ്പഴത്തിന്റെ ഇറക്കുമതി നിരോധിച്ച് ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലാഭരണകൂടമാണ് നടപടിയെടുത്തത്. കര്‍ണാടകയും തമിഴ്നാടും അതിര്‍ത്തിപങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ ആന്ധ്രപ്രദേശ് പരിശോധന കര്‍ശനമാക്കി.

ഇത് കര്‍ണാടകത്തിലെ മാമ്പഴക്കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി. ഇതോടെ
നടപടിക്കെതിരേ കര്‍ണാടക ചീഫ് സെക്രട്ടറി ശാലിനി രവീന്ദ്രന്‍ കഴിഞ്ഞദിവസം ആന്ധ്ര ചീഫ്‌സെക്രട്ടറി കെ. വിജയാനന്ദിന് കത്തയച്ചിരുന്നു. കര്‍ണാടകത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിജില്ലകളിലും തോത്താപുരി മാവിനത്തിന്റെ കൃഷി ധാരാളമായുണ്ട്.

ഇവിടെനിന്നുള്ള മാമ്പഴം ചിറ്റൂരിലെ സംസ്‌കരണയൂണിറ്റുകളിലേക്ക് എത്തിക്കുന്നത് പതിവാണ്. ഇതാണ് സര്‍ക്കാര്‍ വിലക്കിലൂടെ തടഞ്ഞിരിക്കുന്നത്.