ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടം നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി വേണ്ടത് 69 റൺസ്. ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ 207 റൺസിന് ഓൾഔട്ടാക്കിയ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 213 റൺസ് എന്ന നിലയിലാണ് പ്രോട്ടീസ്.
സെഞ്ച്വറി നേടി എയ്ഡൻ മാർക്രവും, അർധസെഞ്ച്വറി നേടി ക്യാപ്റ്റൻ ടെംബ ബാവുമയുമാണ് ക്രീസിൽ. നാലാം ദിനം വിക്കറ്റ് പോവാതെ കളിക്കുകയാണെങ്കിൽ ഓസീസിനെ തോൽപ്പിച്ച് തങ്ങളുടെ ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാക്കാം. പ്രോട്ടീസിന്റെ മുന്നേറ്റത്തിൽ ടീമിനെ പ്രശംസിച്ച് വലിയ രീതിയിലുളള ട്രോൾ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐപിഎലിൽ ആർസിബിക്ക് ഒരു കിരീടം ലഭിച്ചത് അടുത്തിടെയായിരുന്നു. ഇത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അതേപോലെ ക്ലബ് ഫുട്ബോളിലും കിരീട വരൾച്ച നേരിട്ട ടീമുകൾ ഈ വർഷം കിരീടം നേടി വാർത്തകളിൽ നിറഞ്ഞു. ഐസിസി ടൂർണമെന്റുകളിൽ പലതവണ ഫൈനലിൽ തോറ്റ ടീമാണ് ദക്ഷിണാഫ്രിക്ക. എന്നാൽ അവർ വീണ്ടുമൊരു ഫൈനലിൽ കിരീടനേട്ടത്തിന് അരികിലെത്തിയിരിക്കുന്നു.
Read more
ഇത്തവണയെങ്കിലും ദക്ഷിണാഫ്രിക്ക അത് നേടുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനേക്കാൾ പിന്തുണയാണ് പ്രോട്ടീസ് ടീമിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ആര് കപ്പടിക്കുമെന്ന് വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ