അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഉച്ചയ്ക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനം നടത്തി തീയതികൾ പ്രഖ്യാപിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, പോളിംഗ് ദിവസങ്ങൾ, ഫലപ്രഖ്യാപനം തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്കുള്ള തീയതികൾ പ്രഖ്യാപനത്തിൽ വിശദമാക്കും. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.

മുൻ തിരഞ്ഞെടുപ്പുകളിലെ പോലെ നാല് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. നക്സൽ ബാധിത പ്രദേശങ്ങളുള്ള ഛത്തീസ്ഗഡില്‍ സുരക്ഷ കണക്കിലെടുത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനും സാധ്യതുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കും.

തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ കമ്മീഷൻ വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Read more

അഞ്ച് സംസ്ഥാനങ്ങളിലെയും നിയസഭാ കാലാവധി 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയിൽ അവസാനിക്കും. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറ് മുതൽ എട്ട് ആഴ്ചകൾക്കു മുമ്പ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കാറുണ്ട്.