പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് സിദ്ദു മൂസെവാലെയുടെ കൊലപാതകം; ഗുണ്ടാ സംഘത്തലവന്‍മാര്‍ കസ്റ്റഡിയില്‍

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ഗുണ്ടാ സംഘത്തലവന്‍മാര്‍ കസ്റ്റഡിയില്‍. കാല ജത്തേരി, കാല റാണ എന്നിവരടക്കം ആറു പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം മൂസെവാലയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകുകയാണ്. ബന്ധുക്കള്‍ അനുവാദം നല്‍കതാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ വൈകുന്നത്. സിദ്ദുവിന്റെ കൊലപാതകത്തില്‍ ഉന്നത അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അന്വേഷണം സിബിഐക്കോ എന്‍ഐഎക്കോ വിടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തയച്ചു.

സംഭവത്തില്‍ പഞ്ചാബ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് നിഗമനം.

പ്രതികളെത്തിയതെന്ന് സംശയിക്കുന്ന മൂന്ന് വാഹനങ്ങളുടെ റജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഈ നമ്പര്‍ പ്ലേറ്റുകള്‍ വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം സിദ്ദു കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹത്തിന്റെ വാഹനത്തെ രണ്ട് കാറുകള്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിദ്ദുവിന്റെ വാഹനത്തിനു തൊട്ടുപിന്നാലെയായി കാറുകള്‍ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ അംഗമായ കാനഡയില്‍ താമസിക്കുന്ന ലക്കി കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെന്നും പൊലീസ് അറിയിച്ചു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ച് ഇന്നലെയാണ് സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

സിദ്ദു മൂസെവാല ഉള്‍പ്പെടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. പരുക്കേറ്റ സിദ്ദു മൂസെവാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായാണ് സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസെവാലയുടെ ശരിയായ പേര്.