പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 നേതാക്കള്‍ ബി.ജെ.പി വിട്ടു

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി വിട്ട നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായാണ് ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിമാപുറില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിജെപി വിട്ട് വന്ന നേതാക്കളെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷുര്‍ഹോസ്‌ലി സ്വാഗതം ചെയ്തു.

കൂടുതല്‍ നേതാക്കള്‍ ബിജെപിയ്ല്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലേക്കെത്തുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് മുകിബുര്‍ റഹമാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് മുകിബുര്‍ റഹമാന്‍ പറഞ്ഞു.

ജനങ്ങളുടെ പൗരത്വ സംരക്ഷിക്കാനായി നാഗാ പീപ്പിള്‍സ് ഫ്രണ്ട് കഠിനമായി പ്രയ്തനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഡിസംബറില്‍ ദിമാപുര്‍ ജില്ലയിലെ പ്രവേശിക്കുന്നതിന് നാഗാലാന്‍ഡ് സര്‍ക്കാര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ ഈ പെര്‍മിറ്റ് കൊണ്ട് സാധിക്കില്ലെന്ന് റഹമാന്‍ പറഞ്ഞു.