അരുണ്‍ ജെയ്റ്റ്‌ലിയുടെ നില ഗുരുതരം; മോദിയും അമിത് ഷായും ഡല്‍ഹി  എയിംസിലെത്തി

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ഹര്‍ഷവര്‍ദ്ധനുമടക്കമുള്ളവര്‍ ഡല്‍ഹി എയിംസിലെത്തി ജെയ്റ്റിലിയെ സന്ദര്‍ശിച്ചു. ജയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജെയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

ഈ മാസം 9-ാം തിയതിയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജെയ്റ്റ്‌ലി. വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലടക്കം ജെയ്റ്റ്‌ലി മത്സരിക്കാതിരുന്നത്. ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ ശ്വാസകോശ ക്യാന്‍സറിന് ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം തുടര്‍ചികിത്സയിലായിരുന്നു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് അരുണ്‍ ജെയ്റ്റ്‌ലി. 1998-2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി വഹിച്ചു. 2014ല്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം.