‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’; ബാലാക്കോട്ട് ആക്രമണം അര്‍ണബ് നേരത്തെ അറിഞ്ഞിരുന്നു, വാട്‌സപ്പ് സന്ദേശങ്ങൾ പുറത്ത്

റിപ്പബ്ലിക് ടിവി സി.ഇ.ഒ അര്‍ണാബ് ഗോസ്വാമി ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്‌സപ്പ് ചാറ്റുകൾ വിവാദത്തിൽ. ബാലാക്കോട്ട് ആക്രമണം റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് അറിയാമായിരുന്നെന്നുവെന്ന് സൂചിപ്പിക്കുന്ന ചാറ്റുകളാണ് ഇപ്പാേൾ പുറത്തായിരിക്കുന്നത്. അതേസമയം, ചാറ്റുകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

2019 ഫെബ്രുവരി രണ്ടിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിൽ അര്‍ണാബും പാര്‍ഥോസും നടത്തിയ ചാറ്റില്‍ 20 മിനുട്ടിനുള്ളില്‍ ഈ വര്‍ഷത്തെ വലിയൊരു ഏറ്റവും വലിയ ടെററിസ്റ്റ് അറ്റാക്ക് കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്നും അര്‍ണബ് പറയുന്നുണ്ട്. ‘ഈ ആക്രമണത്തില്‍ നമ്മള്‍ വിജയിച്ചു’ എന്നും അര്‍ണബ് പറയുന്നുണ്ട്.

യൂട്യൂബറും വ്‌ളോഗറുമായ ധ്രുവ് റാഠി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച
ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളിലാണ് പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ട് ആക്രമണവും അര്‍ണബിന് അറിയാമായിരുന്നെന്നുവെന്ന് സൂചിപ്പിക്കുന്നത്.

അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്. അതിന് അര്‍ണാബിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുന്നുമുണ്ട്.

അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജ്ജമെന്നും തനിക്ക് ഒരു മാസം കൂടി ഡല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ആ വര്‍ഷം ഫെബ്രുവരി 26നാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ട് ആക്രമണം ഇന്ത്യ നടത്തുന്നത്. ബി.ജെ.പി ആ വര്‍ഷവും തിരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കം നിരവധി പേര്‍ അർണബും പാര്‍ഥോ ദാസും തമ്മിൽ നടത്തിയ  ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസുമായും ഭരണകക്ഷി അംഗങ്ങളുമായുമുള്ള അർണബിന്റെ അടുപ്പം വെളിപ്പെടുത്തുന്നതാണ് വാട്സാപ്പ് ചാറ്റ്. തനിക്ക് അനുകൂലമായി ടിആർപ്പിയിൽ കൃത്രിമം കാണിക്കുന്നതിനും ബിജെപി സർക്കാരിൽ സഹായം ആവശ്യപ്പെട്ടും അർണബ് നടത്തിയ സംഭാഷണമാണ്  ചാറ്റിൽ ഉള്ളത്. ടിആർപിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സഹായം ലഭിക്കുമെന്നും ചാറ്റിൽ പറയുന്നു.

ടി.ആര്‍.പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്ട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. വലിയ രീതിയിലുള്ള വിവാദമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.