"ഓഡിയോ വീഡിയോ ഹാൾ മാറ്റി ആശുപത്രിയാക്കി": മോദിയുടെ ഫോട്ടോകൾക്ക് വിശദീകരണവുമായി സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ഒരു സൈനിക ആശുപത്രി സന്ദർശിച്ചു എന്ന് പ്രചരിപ്പിക്കുന്നതിനായി ഫോട്ടോ ഷൂട്ടിനുവേണ്ടി മെഡിക്കൽ വാർഡ് കൃത്രിമമായി ക്രമീകരിച്ചു എന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണം അപകീർത്തികരവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യൻ സൈന്യം ശനിയാഴ്ച അറിയിച്ചു.

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് വളരെ മുമ്പുതന്നെ കോവിഡ് -19 പ്രോട്ടോക്കോളിന്റെ ഭാഗമായി ഓഡിയോ-വീഡിയോ പരിശീലന മുറി മെഡിക്കൽ വാർഡായി പരിവർത്തനം ചെയ്തിരുന്നു എന്ന് സൈന്യം പറഞ്ഞു.

“നമ്മുടെ ധീരരായ സൈനികരോട് എങ്ങനെ പെരുമാറുന്നുവെന്നത് സംബന്ധിച്ച് അപവാദം പ്രചരണം നടത്തുന്നത് നിർഭാഗ്യകരമാണ്. സായുധ സേന തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്നു, ” സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 20 ഇന്ത്യൻ സൈനികർ മരിച്ച്‌ ആഴ്ചകൾക്കുശേഷം പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ലഡാക്കിൽ സന്ദർശനം നടത്തി. പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈനികരെയും അദ്ദേഹം കണ്ടു എന്നാണ് സർക്കാർ പറയുന്നത്.

ബിജെപിയും കേന്ദ്ര സർക്കാരും പ്രചരിപ്പിച്ച പ്രധാനമന്ത്രി മോദിയുടെ ആശുപത്രി സന്ദർശന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദമുണ്ടാക്കി. മെഡിസിൻ കാബിനറ്റുകൾ, ഐ.വി സ്റ്റാൻഡുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇല്ലാത്തതിനാൽ മോദി സന്ദർശിച്ചതായി കാണിച്ച സ്ഥലം ഒരു ആശുപത്രിയാണെന്ന് തോന്നുന്നില്ലെന്നും അത് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും പലരും പറഞ്ഞു.

ചിലർ മുറിയിൽ തൂങ്ങി കിടക്കുന്ന പ്രോജെക്ടർ ചൂണ്ടി കാട്ടി. അതേസമയം മറ്റു ചിലർ മോദിയുടെ ആശുപത്രി സന്ദർശനത്തെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ആശുപത്രി സന്ദർശനവുമായി താരതമ്യപ്പെടുത്തി.