പ്രതിഷേധം ആളിക്കത്തുന്നു; വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി, പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. അസമില്‍ തെരുവ് കയ്യേറിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഗുവാഹത്തിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ത്രിപുരയ്ക്ക് പിന്നാലെ അസമില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന വിവിധയിടങ്ങളിലും 24 മണിക്കൂര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിലക്കി.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ത്രിപുരയില്‍ സൈന്യത്തെ വിന്യസിച്ചു.

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുളള പ്രതിഷധം വ്യാപകമായ പശ്ചാത്തലത്തില്‍ 5000 അര്‍ധ സൈനികരെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിന്യസിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദിവാസി ഗ്രോത്രവിഭാഗക്കാരും മറ്റുളളവരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ത്രിപുരയില്‍ രണ്ട് ബാച്ചുകളിലായി 140 സൈനികരെ വിന്യസിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി അറിയിച്ചു.

ഇതിന് പുറമേ ഉദ്യോഗസ്ഥരെയും ത്രിപുരയിലേക്ക് അയക്കുമെന്ന് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കി.