'അമൃത്പാല്‍ സിംഗ് അറസ്റ്റില്‍, വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ശ്രമം'; വെളിപ്പെടുത്തല്‍

വിഘടനവാദി നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകന്‍ ഇമാന്‍ സിംഗ് ഖാര. ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാല്‍ ഉള്ളതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് ശ്രമമെന്നും അഭിഭാഷകന്‍ ആരോപിച്ചു.

എന്നാല്‍ അമൃത്പാലിന്റെ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, അമൃത്പാലിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഇമാന്‍ സിംഗ് ഖാര ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പഞ്ചാബ് പൊലീസിന്റെ പ്രതികരണം തേടിയിട്ടുണ്ട്.

അതേസമയം, വന്‍ പൊലീസ് സംഘത്തെ വെട്ടിച്ച് അമൃത്പാല്‍ സിംഗ് അസമിലേക്കു കടന്നതായാണു ഔദ്യോഗിക ഭാഷ്യം. കസ്റ്റഡിയിലുള്ള ഇയാളുടെ 4 അനുയായികളുമായി പഞ്ചാബ് പൊലീസ് അസമിലെത്തിയിട്ടുണ്ട്. അമൃത്പാലിന്റെ വാഹനവ്യൂഹവും അന്‍പതോളം വരുന്ന പൊലീസ് സംഘവും തമ്മില്‍ കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായെന്നും ഇതിനിടയ്ക്ക് ഇയാള്‍ കടന്നുകളഞ്ഞെന്നുമാണു വിവരമെങ്കിലും ദുരൂഹത മാറിയിട്ടില്ല.

പഞ്ചാബില്‍ ഇന്ന് കൂടി ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാല്‍ സിം?ഗിനെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വന്‍ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.