'മുസ്ലിം സ്വത്തുക്കള്‍ നിയമവിരുദ്ധമായി തകര്‍ക്കുന്നത് അവസാനിപ്പിക്കണം' ഖാര്‍ഗോണിലെ കലാപത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് മുസ്ലിം ഉടമസ്ഥതയിലുള്ള കടകളും വീടുകളും തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍. മുസ്ലിംങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ബോര്‍ഡ് ചെയര്‍ ആകര്‍ പട്ടേല്‍ പറഞ്ഞു.

കടുത്ത മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് ഖാര്‍ഗോണില്‍ നടക്കുന്നതെന്ന് ആംനസ്റ്റി ഇന്ത്യ തുറന്നടിച്ചു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മുസ്ലിം വിരുദ്ധ ആക്രമണങ്ങളുമായും വിദ്വേഷ പ്രസംഗങ്ങളുമായും ബന്ധപ്പെട്ട അഗാധമായ ചില സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. അതിലുപരി കലാപകാരികള്‍ എന്ന് സംശയിക്കുന്ന ആളുകളുടെ സ്വകാര്യ സ്വത്ത്, അറിയിപ്പുകളോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ നശിപ്പിക്കുന്ന അധികാരികളുടെ നിയമവിരുദ്ധമായ നടപടി നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരമാണ്.’ ആംനസ്റ്റി വ്യക്തമാക്കി.

പൊളിച്ചുമാറ്റിയ വസ്തുവകകളില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇത്തരത്തില്‍ സംശയിക്കപ്പെടുന്നവരുടെ കുടുംബവീടുകള്‍ തകര്‍ക്കുന്നത് കൂട്ടശിക്ഷക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനത്തിനും കാരണമാകും.

അധികൃതര്‍ അടിയന്തരമായി പൊളിച്ചുനീക്കലിനെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുകയും അക്രമത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആളുകളെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും ആംനസ്റ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഏപ്രില്‍ 11ന് രാമനവമി ആഘോഷങ്ങള്‍ക്കിടെ ഒരു പള്ളിക്ക് സമീപം മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു കലാപവും കല്ലേറും നടന്നത്. ഇതിന് പിന്നാലെ ഖാര്‍ഗോണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ അക്രമികളെ തിരിച്ചറിഞ്ഞതായും അവര്‍ക്കെതിരായ നടപടി അറസ്റ്റില്‍ മാത്രം ഒതുക്കില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. നാശനഷ്ടങ്ങള്‍ കലാപകാരികളുടെ സ്വകാര്യ- പൊതു സ്വത്തില്‍ നിന്ന് ഈടാക്കും.

Read more

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അക്രമത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കളും വീടുകളും പ്രാദേശിക അധികാരികള്‍ തിരഞ്ഞുപിടിച്ച് തകര്‍ത്തു. ഇതില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഖാര്‍ഗോണില്‍ നിലവില്‍ കര്‍ഫ്യൂ തുടരുകയാണ്.