തീവ്രവാദത്തിന് മതവുമായി ബന്ധമില്ല, ബന്ധിപ്പിക്കാന്‍ പാടില്ല: അമിത് ഷാ

തീവ്രവാദത്തെ ഒരു മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമം നടത്താനും, യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് അടുപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും തീവ്രവാദികള്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണ് . ലോക സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു.

തീവ്രവാദ ഭീഷണിയേക്കാള്‍ ഗുരുതര പ്രശ്‌നമാണ് തീവ്രവാദ ഫണ്ടിങ്ങെന്നും അമിത് ഷാ പറഞ്ഞു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടിങിനായി നടത്തുന്ന അന്താരാഷ്ട്ര യോഗത്തിലാണ് അമിത് ഷായുടെ പ്രതികരണം.

തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അമിത് ഷാ സൂചിപ്പിച്ചു. ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാന്‍ പാടില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ നേരിടാന്‍ നിയമ പരമായും സാമ്പത്തിക പരമായും ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ഭീകരതയ്ക്കെതിരായി പോരാടാനുള്ള ഇന്ത്യയുടെ കൂട്ടായ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാനും തടസ്സപ്പെടുത്താനും ശ്രമിക്കുന്ന രാജ്യങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു. ‘ചില രാജ്യങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നു. ഒരു തീവ്രവാദിയെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത് തടയുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കും,’അമിത് ഷാ കൂട്ടിച്ചേര്‍ത്തു.