പൗരത്വ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധം: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ 520 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 520 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ നഗര ഭരണസമിതിയില്‍ നിന്ന് അനുമതി തേടാതെയാണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് എസ്.പി അഭിഷേക് പറഞ്ഞു.

പൊതുസ്വത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിന് പുറത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി നേതാവ് സല്‍മാന്‍ ഇംതിയാസ്, എ.എം.യു.എസ്.യു മുന്‍ പ്രസിഡന്റ് ഫൈസുല്‍ ഹസന്‍ എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ചില അധ്യാപകരും പിന്തുണയുമായി രംഗത്തു വന്നിരുന്നു. ബില്ലിനെ പരസ്യമായി എതിര്‍ക്കാനും പൊതുവേദികളില്‍ വെല്ലുവിളിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.