അയോദ്ധ്യയിലേക്ക് ഇല്ലെന്ന് സമാജ്‌വാദി പാര്‍ട്ടിയും; കുടുംബസമേതം പിന്നീട് സന്ദര്‍ശിക്കുമെന്ന് അഖിലേഷ് യാദവ്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ജനുവരി 22ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും പിന്നീട് ഒരു ദിവസം കുടുംബസമേതം രാമക്ഷേത്രം സന്ദര്‍ശിക്കാനാണ് അഖിലേഷ് യാദവിന്റെ പദ്ധതി.

ശനിയാഴ്ച തനിക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായും എന്നാല്‍ താന്‍ പിന്നീട് കുടുംബത്തോടൊപ്പം സന്ദജര്‍ശിക്കുമെന്നും അഖിലേഷ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റില്‍ ക്ഷേത്രത്തെ അഖിലേഷ് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് എസ്പി നേതാവ് അഖിലേഷിന്റെയും സമാനമായ മറുപടി. അതേസമയം, പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാത്രമാണ് വിട്ടു നില്‍ക്കുന്നതെന്നും ആര്‍ക്കും നിയന്ത്രണങ്ങളില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദര്‍ശിക്കാമെന്നും കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസിന്റെ യുപി ഘടകം മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു.

പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്.