''കമല്‍ ഹാസന്റെ ടോര്‍ച്ചിന്റെ ബാറ്ററി തീര്‍ന്നു, വാക്ക് തെറ്റിച്ചു''; ഡിഎംകെയുമായി മക്കള്‍ നീതി മയ്യം സഖ്യമുണ്ടാക്കിയതിനെ പരിഹസിച്ച് അണ്ണാ ഡിഎംകെ

രാഷ്ട്രീയ പ്രവേശനത്തിനിടെ ജനങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനെ പരിഹസിച്ച് അണ്ണാ ഡിഎംകെ. ലോക്സഭാതിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി കമല്‍ ഹാസന്‍ സംഖ്യമുണ്ടാക്കിയത് പാര്‍ട്ടിയുടെ ചിഹ്നമായ ടോര്‍ച്ചിന്റെ ബാറ്ററി തീര്‍ന്നതിനാലാണെന്ന് അണ്ണാ ഡിഎംകെയുടെ മുതിര്‍ന്നനേതാവ് ഡി. ജയകുമാര്‍ പരിഹസിച്ചു.

ഡിഎംകെയെയും അണ്ണാ ഡിഎംകെയെയും ഒരുപോലെ എതിര്‍ത്തുകൊണ്ടാണ് കമല്‍ഹാസന്‍ തമിഴ് രാഷ്ട്രീയത്തിലിറങ്ങിയത്. ഇരുവരുമായി ഒരിക്കലും സഖ്യമില്ലെന്നും അദേഹം പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ.യുമായുള്ള ബന്ധമവസാനിപ്പിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചു.

പിന്നീട് നിയമസഭാതിരഞ്ഞെടുപ്പിലും ഡിഎംകെയെയും അണ്ണാ ഡിഎംകെയെയും എതിര്‍ത്ത് മത്സരിച്ചു. പക്ഷേ, കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാറത്ഥി വാനതി ശ്രീനിവാസനോട് കമല്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അദേഹം മാറി ചിന്തിക്കുകയും ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ചേരുകയും ചെയ്തത്.

രാജ്യത്തിനും ജനാധിപത്യത്തിനും അപകടമായ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അതിനാല്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്നുമാണ് സംഖ്യത്തെ കമല്‍ ന്യായീകരിച്ചത്.