കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തില്‍ പരസ്യപ്രസ്താവന; ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുപ്രീംകോടതിയുടെ താക്കീത്

കര്‍ണാടകയിലെ മുസ്ലീം സംവരണം അവസാനിപ്പിച്ചുവെന്ന് പ്രസ്താവന നടത്തിയ കേന്ദ്രആഭ്യന്തരമന്ത്രിക്ക് സുപ്രീംകോടതിയുടെ താക്കീത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ പൊതു പ്രവര്‍ത്തകര്‍ പ്രസ്താവന നടത്തത്തുന്നത് അനുചിതമെന്നു ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

കര്‍ണാടകത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് അമിത് ഷാ ഈ പ്രശ്താവന നടത്തിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന മന്ത്രിയെ ഓര്‍മിപ്പിച്ചു.തുടര്‍ന്ന് കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റി. എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് അമിത് ഷായുടെ പ്രസ്താവനയില്‍ കോടതി ചോദിച്ചു. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്നും ഈ രീതി ഉചിതമല്ലെന്നും കോടതി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിച്ചത്. മുസ്ലിം സംവരണം പിന്‍വലിച്ചതു തങ്ങളാണെന്ന് ആഭ്യന്തര മന്ത്രി ദിവസവും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണെന്ന്, ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താനാവുകയെന്ന് ദവെ ചോദിച്ചു.

ഇത്തരത്തില്‍ പ്രസ്താവന നടത്തിയതിനെക്കുറിച്ച് അറിവില്ലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മതാടിസ്ഥാനത്തില്‍ സംവരണം വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിലെന്താണ് തെറ്റെന്നും തുഷാര്‍ മേത്ത ചോദിച്ചു.