വിവാദ കാര്‍ഷിക നിയമം; പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍. കര്‍ഷക സമരത്തിനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളും കോടതി പരിഗണിക്കും.

കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നിന്ന് പ്രക്ഷോഭകരെ നീക്കണമെന്ന ഹര്‍ജിയും കോടതിക്ക് മുന്നിലെത്തും. കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കും.  എന്നാല്‍ രാഷ്ട്രീയ പരിഹാരം കാണേണ്ട വിഷയത്തില്‍ കോടതി ഇടപെടരുതെന്ന് സമരമുഖത്തുള്ള കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടും. പ്രക്ഷോഭത്തിലുള്ള പല കര്‍ഷക സംഘടനകള്‍ക്കും നോട്ടിസ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടും. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയുമാണ് പ്രക്ഷോഭകര്‍ക്ക് വേണ്ടി ഹാജരാകുന്നത്.

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. വെള്ളിയാഴ്ചയാണ് അടുത്ത ചര്‍ച്ച വെച്ചിരിക്കുന്നത്. കേന്ദ്രവുമായുള്ള ചര്‍ച്ച തുടരാന്‍ സിംഘുവില്‍ ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തില്‍ ബില്ലുകള്‍ കത്തിക്കും. ജനുവരി 18ന് വനിതാ കര്‍ഷകരെ പങ്കെടുപ്പിച്ച് മഹിളാ കിസാന്‍ ദിനമായി ആചരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. നിയമം പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി 26ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.