ബിഹാറിലെ അഗ്നിപഥ് പ്രതിഷേധം; നാല് ദിവസം കൊണ്ട് എരിഞ്ഞടങ്ങിയത് റെയില്‍വേയുടെ 700 കോടി

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ തുടരുന്ന പ്രതിഷേധത്തില്‍ നാല്് ദിവസം കൊണ്ട് റെയില്‍വേക്ക് കനത്ത നഷ്ടം. പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തിലും തീ വെപ്പിലും 700 കോടിയുടെ നാശ നഷ്ടമാണ് റെയില്‍വേ വകുപ്പിനുണ്ടായിരിക്കുന്നത്. പൂര്‍ണ്ണമായ കണക്ക് പുറത്തു വന്നിട്ടില്ല. ഏകദേശം 700 കോടിയുടെയടുത്താണ് റെയില്‍വേക്ക് വന്നിരിക്കുന്ന നഷ്ടമെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ വിരേന്ദ്ര കുമാര്‍ പറയുന്നത്.

60 ട്രെയ്‌നുകളുടെ കോച്ചുകളാണ് കത്തിച്ചത്. 11 എഞ്ചിനുകളും കത്തി നശിച്ചു. ഇതിനു പുറമെ റെയില്‍വേ സ്റ്റേഷനിലെ കടകളും മറ്റും നശിപ്പിക്കപ്പെട്ടു. ബിഹാറിലെ 15 ജില്ലകളിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

റെയില്‍വേ അധികൃതര്‍ നല്‍കുന്ന കണക്ക് പ്രകാരം ഒരു ജനറല്‍ കോച്ച് നിര്‍മ്മിക്കാനുള്ള ചെലവ് 80 ലക്ഷം രൂപയാണ്. സ്ലീപ്പര്‍ കോച്ചും എസി കോച്ചും നിര്‍മ്മിക്കാന്‍ ഒരു യൂണിറ്റിന് യഥാക്രമം 1.25 കോടിയും 3.5 കോടിയും ചെലവാകും.

ഒരു റെയില്‍ എഞ്ചിന്‍ നിര്‍മ്മിക്കാന്‍ 20 കോടിയോളമാണ് ചെലവ്.12 കോച്ചുകളുള്ള പാസഞ്ചര്‍ ട്രെയ്‌നുകള്‍ക്ക് 40 കോടിയും 24 കോച്ചുകളുള്ള ട്രെയ്‌നുകള്‍ക്ക് 70 കോടിയുമാവും. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 60 കോടി യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കി. ഇതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. നഷ്ടക്കണക്കിന്റെ അന്തിമ റിപ്പോര്‍ട്ട് റെയില്‍വേ അടുത്ത ദിവസങ്ങളില്‍ പുറത്തു വിടും.