അഗ്നിപഥ്; റിക്രൂട്ട്‌മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു, കരസേനയുടെ വിജ്ഞാപനം നാളെ

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ അഗ്നിപഥിന്റെ റിക്രൂട്ട്‌മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെ പുറത്തിറക്കും. ആഗസ്റ്റ് പകുതിയോടെ റിക്രൂട്ട്‌മെന്റ് റാലി നടത്തും. രണ്ടു ബാച്ചുകളായാണ് കരസേനയില്‍ പരിശീലനം നല്‍കുക. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായിട്ടാണ് പരിശീലനം.

ജൂണ്‍ 24 മുതല്‍ വ്യോമസേനയില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഡിസംബര്‍ 30നാണ്് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുക. അടുത്ത മാസം പത്തിന് എഴുത്ത് പരീക്ഷ നടത്തും. നാവിക സേനയില്‍ ഈ മാസം 25ന് വിജ്ഞാപനമിറക്കും. ഒരുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. നവംബര്‍ ഒന്നിനാണ് പരിശീലനം തുടങ്ങുന്നത്. അഗ്നിപഥ് പദ്ധതിയലൂടെ നാവികസേനയിലേക്ക് വനിതകളേയും നിയമിക്കുമെന്ന് സേനയറിയിച്ചു.സെയിലര്‍മാരായാണ് വനിതകളെ നിയമിക്കുക.

സൈനികര്‍ക്ക് നിലവിലുള്ള അലവന്‍സ് അഗ്നിവീറുകള്‍ക്കും ലഭിക്കും. വേര്‍തിരിവ് ഉണ്ടാകില്ല. സേവന കാലാവധി തീരുന്നവര്‍ക്ക് സംവരണം നല്‍കുമെന്ന് പദ്ധതിയില്‍ പറഞ്ഞിട്ടുണ്ട്. അഗ്നിവീറുകള്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും സേന അറിയിച്ചു. അതേസമയം പദ്ധതി പിന്‍വലിക്കില്ലെന്നും അഗ്നിപഥുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ വ്യോമസേന പുറപ്പെടുവിച്ചിരുന്നു. 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. മെഡിക്കല്‍ യോഗ്യതാ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ രക്ഷിതാക്കള്‍ ഒപ്പിട്ട അനുമതി പത്രം നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ പദ്ധതിയില്‍ അഗംമാകുന്നവര്‍ തയ്യാറാകണം.

കാലാവധി കഴിഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും. 25 ശതമാനം സീറ്റ് അഗ്നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുണ്ട്. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം ലഭിക്കുക. ആദ്യ വര്‍ഷം 30,000 രൂപയും രണ്ടാമത്തെ വര്‍ഷം 33,000 രൂപയും മൂന്നാമത്തെ വര്‍ഷം 36,500 രൂപയും നാലാമത്തെ വര്‍ഷം 40,000 രൂപയുമാണ് ശമ്പളം.

പ്രതിവര്‍ഷം 30 ദിവസത്തെ വാര്‍ഷിക അവധി ലഭിക്കും. അസാധാരണമായ സാഹചര്യത്തിലൊഴികെ, റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വന്തം നിലയില്‍ സേവനം മതിയാക്കി തിരിച്ചുപോകാന്‍ കഴിയില്ല. 13 ലക്ഷത്തോളം വരുന്ന സായുധ സേനയെ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം നാലു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.