അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിലും രാജസ്ഥാനിലും അതീവ ജാഗ്രത

അഗ്‌നിപഥ് പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ ബീഹാറും രാജസ്ഥാനും. രാജസ്ഥാനിലെ കോട്ടയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ ബിഹാറില്‍ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഭരണകക്ഷിയില്‍ വീണ്ടും അസ്വസ്ഥത പുറത്തുവന്നു.

പ്രതിഷേധത്തിനിടെ പാര്‍ട്ടി ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് കാഴ്ചക്കാരായിനിന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി പദ്ധതിയിലെ സംശയങ്ങള്‍ തീര്‍ക്കുന്നതിന് പകരം ഭരണകക്ഷിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് ബിജെപിയെന്ന് JDU മറുപടി നല്‍കി.

ഓഫിസുകളെയും നേതാക്കളെയും തിരഞ്ഞുപിടിച്ച് ആക്രമിച്ചതിനെ തുടര്‍ന്നാണ് ബിജെപിയുടെ 10 നേതാക്കള്‍ക്ക് ഇന്നലെ കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. പ്രായപരിധിയില്‍ ഇളവും ജോലിക്ക് സംവരണവും അനുവദിച്ചതോടെ പ്രതിഷേധത്തില്‍ മാറ്റമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങള്‍ അഗ്‌നിവീറുകള്‍ക്ക് ജോലികളില്‍ മുന്‍ഗണന ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേ സമയം അഗ്‌നിപഥ് പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള അന്വേഷണം സൈനിക റിക്രൂട്ട് മെന്റ് പരിശീലന കേന്ദ്രങ്ങളിലേക്ക് നീളുകയാണ്.

പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ സ്പോണ്‍സര്‍ ചെയ്തതാണ് അക്രമങ്ങള്‍ എന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. പട്നയിലെ അക്രമങ്ങള്‍ക്ക് സംഘടിതസ്വഭാവമുണ്ടെന്നാണ് രഹസ്യന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. അറസ്റ്റിലായവരുടെ വാട്സാപ് ചാറ്റുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.