അഗ്നിപഥ് പ്രതിഷേധം; ഡല്‍ഹി പൊലീസിന്റെ നടപടിയില്‍ പരാതിയുമായി എ.എ റഹീം

കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെയുള്ള ഡിവൈഎഫ്‌ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ പൊലീസിന്റെ അതിക്രമത്തില്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നല്‍കി. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും ഡല്‍ഹി പൊലീസ് കാണിച്ചില്ല. വനിത പ്രവര്‍ത്തകരെ ഉള്‍പ്പെടെ മര്‍ദ്ദിച്ചു. ഡല്‍ഹി പൊലീസിന്റേത് ഹീനമായ നടപടിയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എംപിമാര്‍ പരാതിയില്‍ പറയുന്നു.

ഡിവൈഎഫ്‌ഐ മാര്‍ച്ചിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത റഹീമിനെ രാത്രി വൈകിയാണ് പൊലീസ് വിട്ടയച്ചത്. റഹീമിനൊപ്പം കസ്റ്റഡിയില്‍ എടുത്തവരെ പിന്നെയും വളരെ വൈകിയാണ് പൊലീസ് പോകാന്‍ അനുവദിച്ചത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവരെയെല്ലാം പൊലീസ് പാര്‍പ്പിച്ചത്. ഡല്‍ഹി ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. എ എ റഹീം ഉള്‍പ്പെടെയുള്ള നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അതിക്രമം ഉണ്ടായി. പൊലീസ് ഒരാളുടെ കരണത്തടിച്ചു. എം പിയാണെന്ന പരിഗണന പോലുമില്ലാതെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തി. എന്നാല്‍ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം പ്രതികരിച്ചിരുന്നു.

പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കരസേന കഴിഞ്ഞ ദിവസവും വ്യോമസേന ഇന്നും അഗ്നിപഥ് റിക്രൂട്ടമെന്റിനായുള്ള വിജ്ഞാപനം പുറത്തിറക്കി. നാവികസേനയും വരും ദിവസങ്ങളില്‍ വിജ്ഞാപനമിറക്കും. സേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള നിയമനങ്ങള്‍ പൂര്‍ണമായി അഗ്നിപഥിലേക്കു മാറും. ഇരുപത്തിയഞ്ച് ശതമാനം പേര്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരം ലഭിക്കുമെന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.