ആധാര്‍ നമ്പര്‍ തെറ്റിച്ച് രേഖപ്പെടുത്തിയാല്‍ പതിനായിരം രൂപ പിഴ

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റിയാല്‍ ഇനി വന്‍ തുക പിഴയടയ്‌ക്കേണ്ടി വരും. തെറ്റായി നമ്പര്‍ നല്‍കിയാല്‍ 10,000 രൂപയാണ് പിഴയായി നല്‍കേണ്ടി വരുക.

പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്.

1961-ലെ ഇന്‍കംടാക്സ് നിയമത്തില്‍ ഭേദഗതി വരുത്തി അവതരിപ്പിച്ച 2019-ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനു പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. പാന്‍ നമ്പര്‍ നല്‍കാത്തവര്‍ ആധാര്‍ നമ്പര്‍ തെറ്റാതെ തന്നെ നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടി വരും. ആദായനികുതി നിയമപ്രകാരം പാനിനു പകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ടുതവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപയാകും പിഴ അടയ്ക്കേണ്ടിവരിക.